സംഘദീപം-7 : കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ. ഭാഗം-3
.
സംഘദീപം 7
തീയതി: 12-07-2020
...................................
കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ.
ഭാഗം-3
.......................................
സ്വാതന്ത്ര്യാനന്തരവും നിരവധി നവോത്ഥാന ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1947-48 കാലഘട്ടത്തിൽ പാലിയം കൊട്ടാരത്തിന് ചുറ്റുമുള്ള വഴികൾ അവർണ്ണ ജാതിക്കാർക്കും ഉപയോഗിക്കാനുള്ള അവകാശത്തിനു വേണ്ടി പ്രക്ഷോഭം നടന്നു. കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയയിരുന്നു പാലിയം കൊട്ടാരം. രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട സമരമായിരുന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭം വിജയം കണ്ടു. കൊച്ചി രാജ്യത്തെ ക്ഷേത്രപ്രവേശന വിളംബരവും പാലിയം സമരത്തിന്റെ പരിണതഫലമായിരുന്നു.
പിന്നീട് 1957 ൽ തിരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. 1959ൽ വിമോചനസമരമെന്നപേരിൽ രാഷ്ട്രീയ ജാതിമത സംഘടനകളുടെ സംയുക്തപ്രക്ഷോഭത്തിന്റെ ഫലമായി ഈ സർക്കാർ ഇല്ലാതാവുകയും ചെയ്തു. വിമോചനസമരം ജാതിമതസംഘടനകൾക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാനുള്ള വഴി തുറന്നുകൊടുത്തു എന്നതാണ് വിമോചനസമരത്തിന്റെ പ്രത്യേകത.
പിന്നീട് ഭൂപരിഷ്കരണബില്ല് വഴി ജന്മിത്തം അവസാനിപ്പിക്കാനുള്ള ഒരു സുപ്രധാന നടപടി ഉണ്ടായി. 1969ൽ ആണ് ഭൂപരിഷ്കരണ നിയമം നിയമസഭ അംഗീകരിച്ചത്.
1987 ഓഗസ്റ്റ് 26 ന് പാലിയം കൊട്ടാരത്തില്‍ പ്രഖ്യാപിച്ച പാലിയം വിളംബരം രണ്ടാം ക്ഷേത്രപ്രവേശന വിളംബരം ആയിരുന്നു. സംഘത്തിന്റെ പ്രചാരകനായ മാധവ്ജി എന്ന പി മാധവന്‍ ആണു അതിനു നേതൃത്വം നല്‍കിയത്. എല്ലാ ഹിന്ദു സംഘടനകളെയും നേതാക്കന്മാരെയും തന്ത്രി മുഖ്യന്മാരെയും പാലിയം കൊട്ടാരത്തില്‍ വിളിച്ചുകൂട്ടി പൂജാവിധികള്‍ യഥാവിധി പഠിച്ച എല്ലാ അബ്രാഹ്മണര്‍ക്കും പൂജ ചെയ്യാനുള്ള അവകാശം വിളംബരം ചെയ്യുകയായിരുന്നു അവിടെ. അതിനെ തുടര്‍ന്നാണ് , പൂജ പഠിക്കാന്‍ താല്പര്യമുള്ള എല്ലാവർക്കും അതിനുള്ള അവസരമൊരുക്കുന്നതിനായി ആലുവ തന്ത്രവിദ്യാപീഠം സ്ഥാപിച്ചത്. ഈഴവ വിഭാഗത്തില്‍ പിറന്ന ശ്രീ. കെ എസ് രാകേഷ് കേരളത്തിലെ ആദ്യ അബ്രാഹ്മണ തന്ത്രിയായത് 2002 ഒക്ടോബര്‍ 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ്. 2017 ഒക്ടോബരില്‍ പുലയ സമുദായത്തില്‍ പിറന്ന യദു കൃഷ്ണന്‍ മണപ്പുറം മഹാദേവക്ഷേത്രത്തില്‍ പൂജരിയാകുന്നത് കേരള ജനത ആവേശപൂര്‍വ്വം സ്വീകരിച്ചു. എന്നാല്‍ 2018 ലെ ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച ഈഴവ വിഭാഗത്തില്‍ പിറന്ന, പൂജ വിധികള്‍ അഭ്യസിച്ച ശ്രീ. വിഷ്ണു അപേക്ഷിച്ചിരുന്നെങ്കിലും കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡ് ‘കേരള ബ്രാഹ്മണനല്ല’ എന്ന കാരണം ചൂണ്ടിക്കാണിച്ച് അപേക്ഷ തള്ളികളഞ്ഞു.
രക്തരഹിതമായ വിപ്ലവമാണ് നവോത്ഥാനസമരങ്ങൾ നേടിയെടുത്തത്.
ഒരുതുണ്ട് ഭൂമി ഒരു സമ്മേളനത്തിന് കിട്ടാതെ കായലിൽ അത് നടത്തേണ്ടിവന്നു ഒരുകാലത്ത് സമരക്കാർക്ക്.
വഴിനടക്കാൻപോലും സ്വാതന്ത്ര്യം ഇല്ലാതിരുന്ന ആ ഭ്രാന്താലയത്തിലെ ചട്ടങ്ങളെ സിംഹഗർജ്ജനങ്ങൾ കൊണ്ട് തകർത്തെറിഞ്ഞു നാട്ടുകാർ.
മലയളിമെമോറിയലിലെ ആദ്യത്തെ രണ്ട് ഒപ്പുകളും സവർണ്ണരുടേതായിരുന്നു. സവർണ്ണജാഥ നടന്നത് അയിത്തോച്ചാടനത്തിനുവേണ്ടിയായിരുന്നു. അടുക്കളയിൽനിന്ന് സ്ത്രീകളെ അരങ്ങത്തു കൊണ്ടുവന്നത് ഒരു ബ്രാഹ്മണൻ ആയിരുന്നു. ജാതിഭേദമെന്യേ സാമൂഹ്യപരിഷ്കര്ത്താക്കള്‍ കേരള നവോത്ഥാനത്തിന്റെ അമരക്കാര്‍ ആയപ്പോള്‍ ഓരോ ഗ്രാമപ്രദേശത്തും ഒട്ടനേകം മഹാത്മാക്കള്‍ ഒറ്റയ്ക്കും കൂട്ടായും പ്രയത്നിച്ചതിന്റെ ഫലമായാണ് കേരളം ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നത്. സമൂഹവിപത്തായ ദുരാചാരങ്ങളും അനാചാരങ്ങളും എന്താണ് എന്നും വ്യക്തികള്‍ക്കോ സമൂഹത്തിനോ ഗുണകരമായ സദാചാരങ്ങള്‍ എന്താണ് എന്നും വ്യക്തമായി തിരിച്ചറിയാനുള്ള ആദ്ധ്യാത്മികവും ആദിഭൌതികവും ആദിദൈവികവുമായ ധിഷണാശക്തിയും ജ്ഞാനവും പുലര്‍ത്തിയവര്‍ കേരള നവോത്ഥാന പ്രസ്ഥാനത്തില്‍ വിജയിച്ചതായി കാണാം. അന്യനു ദോഷമല്ലാത്തതും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തുന്നതുമായ ഇവിടത്തെ സാംസ്കാരിക-ആചാര-ആരാധനാ വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ടാണ് അവരെല്ലാം ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നത്. അതായിരുന്നു അവരുടെ വിജയത്തിന്റെ അടിസ്ഥാനകാരണവും.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇരുപതാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ നവോത്ഥാനത്തെ പിന്നോട്ടടിക്കുന്ന ശക്തികൾ കൂടുതൽ ശക്തിപ്രാപിച്ചതായി കാണാം. ആചാരമെന്തെന്നും അനിചാരമെന്തെന്നും തിരിച്ചറിയാൻ മെനക്കെടാത്ത മൂഢന്മാർ അന്തം:ഛിദ്രശക്തികളുടെ വക്താക്കളായി മാറിയിരിക്കുന്നു. സ്പർദ്ധയുടെ മതിലുകൾ തീർത്ത് അധികാരരാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പണിപ്പെടുന്നു. ഗുരുദേവനും, മന്നത്ത് പദ്മനാഭനും, അയ്യൻകാളിയുമെല്ലാം കേവലം ജാതിനേതാക്കന്മാരായി പണ്ടേ ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു.
നവോത്ഥാനത്തിന്റെ ഭാവി അഭിനവ പുരോഗമന വാദികളുടെ കൈകളിൽ സുരക്ഷിതമല്ല. മുമ്പേ നടന്നവർ, അഗ്നിപഥത്തിലൂടെ സഞ്ചരിച്ചവർ, ആ യാത്രയിൽ സ്വജീവൻ ബലിയർപ്പിച്ചവർ...ഇവരെല്ലാം വഴിവിളക്കുകളായി ഇന്നും നിലകൊള്ളുന്നുണ്ട്. ജാഗരൂഗരായ സമൂഹം അവർ നേടിത്തന്ന നവോത്ഥാന മൂല്യങ്ങൾ തെല്ലും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അത് നമുക്കുവേണ്ടി മാത്രമല്ല. വരും തലമുറകൾക്കു വേണ്ടിയും.
(അവസാനിച്ചു)
Comments
Post a Comment