സംഘദീപം 6 കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ. ഭാഗം-2
സംഘദീപം 6
തീയതി: 28-06-2020
...................................
കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ.
ഭാഗം-2
.......................................
മറ്റ് മത വിഭാഗങ്ങള്‍ക്കിടയിലും അപൂര്‍വമായ ചില നവോഥാനശ്രമങ്ങള്‍ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. എസ് എന്‍ ഡി പി മാതൃകയില്‍ വക്കം അബ്ദുല്‍ഖാദര്‍ മൌലവി ‘ഇസ്ലാം ധര്‍മ്മ പരിപാലന സംഘം’ സ്ഥാപിക്കുകയും ‘സ്വദേശാഭിമാനി’ എന്ന പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ പത്രാധിപരായിരുന്ന ‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ’ രാജ്യദ്രോഹകുറ്റത്തിന് നാടുകടത്തിയത് ഏവര്‍ക്കും സുപരിചിതമായ ചരിത്രമാണ്. ‘പൊയ്കയില്‍ അപ്പച്ചന്‍’ എന്ന് അറിയപ്പെടുന്ന പൊയ്കയില്‍ യോഹന്നാന്‍ ക്രിസ്തു മതതിനുള്ളിലെ ജാതിവിവേചനം മടുത്തു മതം ഉപേക്ഷിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു.
ശ്രീരാമകൃഷ്ണ ദേവന്റെ നേരിട്ടുള്ള ശിഷ്യന്‍ ആയിരുന്ന നിര്മ്മലാനന്ദസ്വാമികള്‍ ആണു ഹരിപ്പാട് പന്തിഭോജനം നടത്തിയത്. എല്ലാ ജാതി വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അദ്ദേഹം നടത്തിയ പന്തിഭോജനത്തിനു ശേഷം ഇല എടുക്കാന്‍ അദ്ദേഹം ശിഷ്യഗണതോട് നിര്‍ദേശിച്ചു. ഉയര്‍ന്ന ജാതി എന്നഭിമാനിച്ചിരുന്ന അവര്‍ ഇലയെടുക്കാതെ മടിച്ചു നിന്നപ്പോള്‍ സ്വാമിജി നേരിട്ട് ഇലയെടുക്കുകയും ഗുരുവിനെ സഹായിക്കാന്‍ ശിഷ്യര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
വൈക്കം സത്യാഗ്രഹവും, ഗുരുവായൂര്‍ സത്യാഗ്രഹവും തുടര്‍ന്നുണ്ടായ ക്ഷേത്രപ്രവേശനവിളംബരവും കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കേരളത്തിലെ ജാതിഭ്രാന്ത് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരുന്ന കാലം. ബ്രാഹ്മണര്‍,ക്ഷത്രിയര്‍ മുതലായ ഉന്നതകുലജാതര്‍ എന്നഭിമാനിചിരുന്നവര്‍ നായര്‍ മുതലായ ശൂദ്രജാതിയില്‍ പെട്ടവരെ തീണ്ടാപ്പാട് അകലെ നിര്‍ത്തിയിരുന്നു. നായര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഈഴവരെ തീണ്ടാപ്പാട് കല്‍പ്പിച്ചു അകലെ നിര്‍ത്തി പോന്നപ്പോള്‍ ഈഴവര്‍ പുലയര്‍, പറയര്‍ മുതലായ ജാതിവിഭാഗങ്ങളെ അയിത്തം കല്പിച്ചു അകലെ നിര്‍ത്തി പോന്നു. ഈ അയിത്തസമ്പ്രദായം തിരുവിതാംകൂറില്‍ അതിരൂക്ഷമായിരുന്നു.
വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള പൊതുവഴിയില്‍ കൂടി പോലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അയിത്തജാതിക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഇതിനെതിരെ നടന്ന അവേശോജ്വലമായ സമരപരമ്പരയ്ക്കാണ് വൈക്കം സത്യഗ്രഹത്തോടെ തുടക്കം കുറിച്ചത്.
അയിത്തോച്ചാടനം എന്ന ലക്‌ഷ്യം മഹാത്മാ ഗാന്ധിയും ഏറ്റെടുത്ത കാലമായിരുന്നു അത്. 1924 ല്‍ ടി. കെ മാധവന്‍, മന്നത്തു പദ്മനാഭന്‍ എന്നിവരാണ് വൈക്കം സത്യഗ്രഹത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. പിന്നീട് ഗാന്ധിജിയുടെ ഇടപെടലോടെ ഈ സമരം ദേശീയ ശ്രദ്ധ കൈവരിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ മാര്‍ഗ്ഗദര്‍ശനം സമരത്തിന് പ്രേരകശക്തിയായപ്പോള്‍ കുമാരനാശാന്റെ പങ്ക് വിസ്മരിക്കാനവുന്നതല്ല. വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി നായര്‍ സര്‍വീസ് സൊസൈറ്റി (NSS) യുടെ സ്ഥാപകന്‍ കൂടിയായ മന്നത്ത് പദ്മനാഭന്‍ 1924 നവംബര്‍ ഒന്നിന് വൈക്കതുനിന്നും തിരുവനന്തപുരത്തേയ്ക്ക് അഞ്ഞൂറോളം സവര്‍ണ്ണ വിഭാഗത്തില്‍ ഉള്ളവരുമായി ‘സവര്‍ണ്ണ പദയാത്ര’ എന്ന കാല്‍നടയാത്ര സംഘടിപ്പിക്കുകയും വന്‍ജനപിന്തുണയോടെ അത് തിരുവനന്തപുരത്തു അവസാനിക്കുമ്പോള്‍ അയ്യായിരത്തോളം പേരായി ഒരു മഹാപോതുയോഗം നടത്തുകയും ചെയ്തു. അതിനു ശേഷം ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ നേതൃത്വത്തില്‍ 25,000 സവര്‍ണ്ണര്‍ ഒപ്പിട്ട നിവേദനം മഹാറാണിക്കു സമര്‍പ്പിച്ചു.
കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ കേളപ്പന്‍, പി കൃഷ്ണപ്പിള്ള ,സുബ്രഹ്മണ്യന്‍ തിരുമുന്പ്, എ കെ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ അനുമതിയോടെ നടന്ന സമരമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. ഭാരതത്തിലെ ജാതീയമായ ഭിന്നിപ്പ് ബ്രിടീഷുകാര്‍ മുതലെടുക്കുന്നതായി ശ്രദ്ധയില്‍ പെട്ട കോണ്ഗ്രസ് സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് അയിത്തോച്ചാടന സമരങ്ങളെ സ്വീകരിച്ചത്. എന്‍ എസ് എസ്, എസ് എന്‍ ഡി പി, ചില നമ്പൂതിരി പ്രസ്ഥാനങ്ങള്‍ എന്നിവയുടെ പിന്തുണ ലഭിച്ച ഗുരുവായൂര്‍ സത്യാഗ്രഹം വിജയിച്ചില്ലെങ്കിലും 1936 ലെ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശനവിളംബരത്തിനു പ്രേരകമായി ഭവിച്ചു.
എല്ലാ വിഭാഗങ്ങളുടെയും ക്ഷേത്ര പ്രവേശനം സാധ്യമാക്കുന്നതില്‍ ചിത്തിര തിരുന്നാള്‍ മഹാരാജാവിനു പൂര്‍ണ്ണ യോജിപ്പ് ആയിരുന്നെങ്കിലും സവര്‍ണ്ണ വിഭാഗങ്ങളുടെ എതിര്‍പ്പിനെ ലഘൂകരിക്കാന്‍ ഇടയായത് ആഴ്വാഞ്ചേരി തംബ്രാക്കളുടെ ഇടപെടലോടെയാണ്. എന്‍ എസ് എസ്, എസ് എന്‍ ഡി പി, അയ്യങ്കാളിയുടെ സാധുജന പരിപാലന യോഗം എന്നിവയുടെ പൂര്‍ണ്ണ പിന്തുണയും മഹാരാജാവ് നേടിയെടുത്തു. ക്ഷേത്ര പ്രവേശന വിളമ്പരത്തിനായി ദിവാന്‍ ‘സര്‍ സിപി’ എന്നറിയപ്പെട്ട സര്‍ സി പി രാമസ്വാമി അയ്യരുടെ സ്വാധീനവും എടുത്തു പറയേണ്ടതാണ്. (ഇദേഹമാണ് പിന്നീട് പുന്നപ്ര-വയലാര്‍ സമരം അടിച്ചമര്‍ത്തിയത്തിന്റെ പേരില്‍ ഇടതുപക്ഷ സഹയാത്രികനായിരുന്ന കെ. സി. എസ്. മണി (ആര്‍ എസ് പി) വെട്ടി പരിക്കേല്പിച്ചതിനെ തുടര്‍ന്ന് ദിവാന്‍ സ്ഥാനം ഉപേക്ഷിച്ചു പോകുന്നത്. കാലങ്ങള്‍ക്ക് ശേഷം മണി അമ്പലപ്പുഴ ക്ഷേത്രത്തിലും ശബരിമലയിലും നിത്യസന്ദര്‍ശകന്‍ ആയിമാറി.)
പറയസമുദായത്തില്‍ ജനിച്ച ശുഭാനന്ദഗുരുദേവനുമായി രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണു തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ 1936 നവംബര്‍ മാസം 12 ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. രാജാവിന്റെ അമ്മാവന്‍ ശുഭാനന്ദ ഗുരുദേവന്റെ ശിഷ്യന്‍ ആയിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപം കൊള്ളുന്നത് 1939 ലാണ്!
കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളിലെ അവസ്ഥയും അതീവ പരിതാപകരമായിരുന്നു. അദ്വൈത പ്രചാരകനായിരുന്ന ആദി ശങ്കരന്‍ രചിച്ചതായി കരുതിപോന്ന ‘ശാങ്കര സ്മൃതി’ എന്ന നിയമ ഗ്രന്ഥം അനുസരിച്ചുള്ള ദുരാചാരങ്ങള്‍ ആയിരുന്നു അവര്‍ പാലിച്ചു പോന്നിരുന്നത്. എന്നാല്‍ ഈ ഗ്രന്ഥത്തിനു വളരെ കുറഞ്ഞ പഴക്കമേ അവകാശപ്പെടാന്‍ കഴിയൂ എന്നും മറ്റേതോ ശങ്കരന്‍ എഴുതി ആദി ശങ്കരന്‍ രചിച്ചതാണ് എന്ന തെറ്റിധാരണ പരക്കുകയും ചെയ്തതാവനെ വഴിയുള്ളൂ എന്നും ‘കേരള ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ പ്രശസ്ത ചരിത്രകാരനായ ശ്രീധരമേനോനും മറ്റു ആധുനിക ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.
മറക്കുടയില്ലാതെ നമ്പൂതിരി സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗം (മൂസ്) മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ.അവര്‍ ഒന്നില്‍ കൂടുതല്‍ വിവാഹവും ചെയ്തിരുന്നു ഇളയ സഹോദരന്മാര്‍ (അഫന്‍) നായര്‍ മുതലായ വിഭാഗങ്ങളുടെ വീടുകളില്‍ സംബന്ധം ചെയ്തു പോന്നു. നമ്പൂതിരി ഇല്ലങ്ങളിലെ മൂന്നിലൊന്നു സ്ത്രീകളും വിവാഹിതരാകാതെ മരണപ്പെടുകയോ ശൈശവത്തില്‍ തന്നെ വൃദ്ധരായ മൂസ് നമ്പൂതിരിമാരെ വേളി കഴിച്ചു ജീവിതത്തിന്റെ വലിയൊരു കാലഘട്ടം വിധവകളായി ഒതുങ്ങിക്കൂടുകയോ ചെയ്തു പോന്നു. ഈ കാലഘട്ടത്തിലാണ് അഫന്‍ നമ്പൂതിരിയായിരുന്ന വി ടി ഭട്ടതിരിപ്പാട് ഇത്തരം അനാചാരങ്ങള്‍ക്ക് എതിരെ സമരപരിപാടി ആവിഷ്കരിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നില്‍ നിന്ന കൈപ്പിള്ളി ഇല്ലത് 1896 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പഠനത്തിനു സാഹചര്യമില്ലാതെ ക്ഷേത്ര പൂജയിലൂടെ ഉപജീവനം കഴിച്ച അദ്ദേഹത്തിന് ഒരു തിയ്യാടി പെണ്‍കുട്ടിയില്‍ നിന്നാണ് അക്ഷരാഭ്യാസം ലഭിച്ചത് എന്നത് അത്ഭുതകരമായി തോന്നിയേക്കാം. പാര്‍വതി നെന്മേനിമംഗലം എന്ന അന്തര്‍ജനത്തിന്റെ നേതൃത്വത്തില്‍ മറക്കുട ബഹിച്ച്കരിച്ച നമ്പൂതിരിസ്ത്രീകള്‍ അദ്ദേഹത്തിന്റെ യോഗങ്ങളില്‍ പങ്കെടുത്തു. പ്രസിദ്ധമായ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം എസ് എന്‍ ഡി പി യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും സ്വന്തം സഹോദരിയെ ഈഴവനു വിവാഹം ചെയ്തു കൊടുത്ത് വിധവാ വിവാഹവും മിശ്രവിവാഹവും സ്വയം പ്രാവര്‍ത്തികമാക്കി. 1956 ല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം വിട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ആ പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയും ചെയ്തു.
1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം സവർണ്ണമേധാവിത്വത്തിനെതിരെ ഉയർന്ന മറ്റൊരു സമരമായിരുന്നു. തിരുവിതാംകൂർ നിയമസഭയിൽ ഈഴവർക്കും, ക്രിസ്ത്യാനികൾക്കും, മുസ്‌ലിംകൾക്കും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സി കേശവന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം 1937ൽഫലം കണ്ടു.
അങ്ങനെ സ്വാതന്ത്ര്യസിദ്ധിക്കുമുമ്പുതന്നെ, രാജഭരണത്തനെതിരെ സമരംചെയ്ത് നവോത്ഥാനത്തിന്റെ വിപ്ലവകരമായമാറ്റങ്ങൾ കൊണ്ടുവന്ന ചരിത്രം കോരിത്തരിപ്പിക്കുന്ന താണ്. സ്വാതന്ത്ര്യാനന്തര നവോത്ഥാനത്തെക്കുറിച്ച് അടുത്ത ലക്കത്തിൽ...
Comments
Post a Comment