സംഘദീപം -5 കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാള്‍വഴികള്‍ ഭാഗം -1

സംഘദീപം -5
ഭാഗം -1
14-06-2020
....................................
കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാള്‍വഴികള്‍

....…...............................
അത്ഭുതമാണ് ഭാരതം ! ഭാസില്‍ രതി അനുഭവിക്കുന്ന (അറിവില്‍ ആനന്ദിക്കുന്ന) ഭാരതം ! പല മതങ്ങള്‍, അവയില്‍ ഒട്ടനേകം ജാതികള്‍, നിരവധി ഭാഷകള്‍, ജീവിതരീതികള്‍ , ആചാരങ്ങള്‍, ഭക്ഷണരീതികള്‍, വസ്ത്രധാരണരീതികള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വൈവിധ്യം ! എന്നാല്‍ ഈ വൈവിധ്യങ്ങല്‍ക്കിടയിലും ‘സൂത്രേ മണിഗണ’ എന്ന പോലെ നമ്മെ ഒന്നായി ചേര്‍ത്ത്കോര്‍ത്ത്‌ നിർത്തുന്ന അദൃശ്യമായ ഒരു നൂല്‍. ആയിരത്തോളം വര്‍ഷങ്ങളുടെ അധിനിവേശത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു സൂത്രം. അതാണ്‌ നമ്മുടെ നാടിന്റെ സ്വത്വവും ആത്മാവും. 

"കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ..."

ഇതരഭൂപ്രദേശങ്ങളില്‍ ഉള്ള ജനങ്ങള്‍ പോലും ഈ ഭാരതഭൂമിയില്‍ ജനിക്കാന്‍ ആഗ്രഹിക്കുന്നു എന്ന പൂന്താനത്തിന്റെ (ജനനം : 1547) വരികളാണ് മുകളില്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ഇരുന്നൂറു വർഷം മുമ്പാണ് ഇതെഴുതിയത് എന്ന്  മനസ്സിലാക്കുമ്പോഴാണ്6 അനേകം നാട്ടുരാജ്യങ്ങളാല്‍ വിഭജിതമായ ഈ ഭൂപ്രദേശത്തെ ഒന്നായി ചേര്‍ത്ത്കോര്‍ത്ത്‌ നിലനിര്‍ത്തുന്ന ആ ‘സൂത്ര’ത്തെ  തിരിച്ചറിയാന്‍ കഴിയുന്നത്‌. 

 "ജാതി പാർക്കിലൊരന്ത്യജനാകിലും വേദവാദി മഹീസുരനാകിലും" ഈശ്വരന് മുന്നില്‍ ഒരുപോലെ എന്ന് പൂന്താനം പാടിയപ്പോള്‍ ഹരിനാമാകീർത്തനത്തിലൂടെ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ (ജനനം: 1495), ഋതുവായപെണ്ണിനും ഇരപ്പവനും ദാഹകനും പതിതന്നും അഗ്നിയജനം ചെയ്ത ബ്രാഹ്മണനും ഈശ്വരന്‍ പ്രാപ്യനാണ് എന്ന സന്ദേശം ഓര്‍മിപ്പിച്ചു. 
ഈ സ്വത്വത്തെ, നാനാത്വത്തില്‍ ഏകത്വത്തെ എന്നെല്ലാം നമ്മള്‍ മറന്നിട്ടുണ്ടോ, അറിവില്ലയ്മയാലോ സ്ഥാപിത താല്പര്യങ്ങളാലോ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അന്നെല്ലാം നമ്മുടെ രാഷ്ട്രം അന്ധകാരത്തില്‍ ആണ്ടു പോയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പേ, മുക്കുവസ്ത്രീയില്‍ പിറന്ന വേദവ്യാസനും കൊള്ളക്കാരനായിരുന്ന വാല്മീകിയും ഇടയനായിരുന്ന കൃഷ്ണനും അടിത്തറ പാകിയ ഈ ഭാരതഭൂമി ഇടക്കാലത്ത് പലപ്പോഴും അന്ധകാരത്തിലേയ്ക്ക് ആണ്ടുപോകുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം , ഈ ഏകത്വദര്‍ശനത്തെ ഉദ്ധീപിപ്പിച്ച് ഉണര്‍ത്താന്‍ മഹാമനീഷികളും പ്രസ്ഥാനങ്ങളും ഉദയം ചെയ്തിട്ടുണ്ടെന്നത് നമ്മുടെ രാഷ്ട്രത്തിന്റെ നിയോഗമാണ്. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ വ്യാപകമായി നടന്നിരുന്ന മനുഷ്യരെ അടിമകളാക്കി ചങ്ങലയില്‍ ബന്ധിച്ചു വിലപേശി വില്‍ക്കുന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നില്ലെങ്കിലും ജാതി മേൽക്കോയ്മയുടെയും, തൊട്ടുകൂടായ്മയുടെയും ജന്മിത്തത്തിന്റെയും ഭയാനകമായ  ഒരു കാലഘട്ടം ഇവിടെ നിലനിന്നിരുന്നു.

"ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ" ജീവിച്ചിരുന്നു ഇവിടെ, കഴിഞ്ഞനൂറ്റാണ്ടിന്റെ മധ്യകാലംവരെ. എന്നാൽ ചോദ്യം ചെയ്യാനുള്ള ആർജ്ജവവും, മാറ്റങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത ത്വരയും കൈമുതലായുള്ള ഒരു ജനത അവരുടെ ഇടയിൽ നിലനിന്നിരുന്ന അനാചാരങ്ങളോടും അസമത്വങ്ങളോടും നിരന്തരം പോരാടിക്കൊണ്ടിരുന്നു. കാലഘട്ടത്തിന്റെ അനിവാര്യതയായി നവോത്ഥാനത്തിന്റെ തളിർലതകൾ വളർന്നു പന്തലിക്കാൻ ഈ പോരാട്ടങ്ങൾ വെള്ളവും വളവുമായി നിലകൊണ്ടു. നിലകൊണ്ടേയിരിക്കുന്നു.

“പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ ഭൂതദയാക്ഷമാബ്ദിയോ
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍” 
(ഭഗവദ്ഗീതയിലൂടെ പരമതത്വം ഉപദേശിച്ച ശ്രീകൃഷ്ണന്‍, അഹിംസാ പ്രചാരകനായ ശ്രീബുദ്ധന്‍, സരളമായ ഭാഷയില്‍ അദ്വൈതം ഉപദേശിച്ച ഭാഷ്യകാരനായ ആദിശങ്കരാചാര്യര്‍ എന്നിവരെ സ്മരിച്ചുകൊണ്ട് ‘അനുകമ്പാദശക’ത്തില്‍ ശ്രീ നാരായണ ഗുരു ദേവന്റെ വാക്കുകള്‍)
‘തത്വത്തില്‍ ശ്രീശങ്കരന്‍ പറഞ്ഞതില്‍ കൂടുതലായി നമുക്കൊന്നും പറയാനില്ല’ എന്ന് പ്രസ്താവിച്ച ശ്രീനാരായണഗുരുദേവനാണ് കേരള നവോത്ഥാനം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യമായി നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്. പരമേശ്വർജി വിശേഷിപ്പിച്ചതുപോലെ, ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ ആയിരുന്നു. 

 ബ്രഹ്മാവ്‌ മുതല്‍ പുല്‍ക്കൊടി വരെ സകല ചരാചരങ്ങളിലും അദ്വിതീയമായ ഏകത്വം ദര്‍ശിച്ച, ചണ്ടാളനിലും (അന്നത്തെ ജാതിവ്യവസ്ഥയില്‍ ഏറ്റവും അധ:കൃതര്‍ ആയി കരുതപ്പെട്ടിരുന്നവര്‍) ഗുരുവിനെ ദര്‍ശിച്ച (മനീഷാപഞ്ചകം) ആദിശങ്കരന്‍ (ഏറ്റവും കുറഞ്ഞത് 1250 വര്‍ഷങ്ങള്‍ക്ക് മുന്പ്) പ്രചരിപ്പിച്ച അദ്വൈത ദര്‍ശനം ആയിരുന്നു ശ്രീനാരായണഗുരുദേവന്റെ ഊര്‍ജ്ജ സ്രോതസ്സ്. ആ സമത്വദര്‍ശനമാണ് ഗുരുദേവന്റെ ആശയങ്ങളുടെ അടിസ്ഥാനം. അദ്ദേഹം ആത്മോപദേശശതകം പോലുള്ള വേദാന്ത ഗ്രന്ഥങ്ങളോടൊപ്പം ശിവന്‍, വിഷ്ണു, സുബ്രഹ്മണ്യന്‍, ഭഗവതി, ഗണപതി, എന്നിങ്ങനെ വിവിധ ദേവതകളെ സ്തുതിച്ചു കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയുടെയെല്ലാം അവസാനവരികള്‍ പരമമായ സമത്വദര്‍ശനമായ  അദ്വൈത സാക്ഷാത്കാരത്തിലേയ്ക്ക് ഉയർത്തുന്നവയാണ്. അദ്വൈതി, ക്ഷേത്ര ആരാധന ചെയ്യാറില്ലെങ്കിലും തമിഴ് ആഗമവിധിപ്രകാരം എല്ലാ ദേവതകള്‍ക്കും  ക്ഷേത്രം പ്രതിഷ്ഠിച്ചുകൊണ്ട് ഗുരുദേവന്‍ വലിയ വിപ്ലവമാണ് നടത്തിയത്. കണ്ണാടിയില്‍ ഓംകാരം ആലേഖനം ചെയ്ത് പ്രണവപ്രതിഷ്ഠ നടത്തിയത് പില്‍ക്കാലത്ത് കണ്ണാടിപ്രതിഷ്ഠ എന്നപേരില്‍ പ്രചരിപ്പിക്കപ്പെട്ടു. 

ഈഴവ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ മെഡിക്കല്‍ ബിരുദധാരിയും സാമൂഹ്യപരിഷ്കര്‍ത്താവുമായ ഡോ. പല്‍പ്പുവിനും മലയാള സാഹിത്യ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത കവികളില്‍ ഒരാളായ കുമാരനാശാനും ഗുരുദേവന്റെ  ഉത്കൃഷ്ട ശിഷ്യഗണത്തില്‍ ചിലര്‍ മാത്രം. സ്വാമി വിവേകാനന്ദന്റെ സ്മരണാര്‍ത്ഥം, കുമാരനാശാന്‍ എഡിറ്ററായി ആരംഭിച്ച വിവേകോദയം പത്രമാണ്‌ എസ് എന്‍ ഡി പി യുടെ ആദ്യ ഔദ്യോഗിക പ്രസിദ്ധീകരണം എന്നോര്‍ക്കുമ്പോഴാണ്‌ ഇവരെയെല്ലാം ചേര്‍ത്ത്കോര്‍ത്തു നിര്‍ത്തുന്ന തത്വത്തിന്റെ പൊതുസ്വഭാവം തിരിച്ചറിയാന്‍ കഴിയുന്നത്‌.
ഗുരുവിനും ഗുരുവായ മറ്റൊരു ഗുരു! ജാതി വ്യവസ്ഥയില്‍ പൂണൂല്‍ധാരിയായ  തൈക്കാട് അയ്യാ സ്വാമികള്‍ (1814 -1909) എന്ന മഹത് വ്യക്തിത്വം ആണു ശ്രീനാരായണഗുരുദേവന്റെയും ഗുരുവായിരുന്നത്. ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള അന്പത്തിയൊന്നോളം ശിഷ്യന്മാര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന  സ്വാതി തിരുന്നാള്‍ മുതല്‍ വേദാധികാരനിരൂപണത്തിലൂടെ ജാതിഭേദമന്യേ എല്ലാവരും വേദപഠനത്തിനു അധികാരിയാണെന്ന് പ്രമാണസഹിതം അരക്കിട്ടുറപ്പിക്കുകയും അയിത്തം അറബിക്കടലില്‍ തള്ളണം എന്ന് പ്രസ്താവിക്കുകയും ജന്മിത്തത്തിനെതിരെ പട്ടിസദ്യ നടത്തുകയും ചെയ്ത   ചട്ടമ്പി സ്വാമികള്‍, വില്ലുവണ്ടിപ്രക്ഷോഭനായകനും കേരളത്തിലെ ആദ്യ ദളിത്‌ സ്കൂള്‍ സ്ഥാപകനും, ശ്രീമൂലം പ്രജാസഭയിലെ ആദ്യദളിത്അംഗവും, 1934ല്‍ ശ്രീമൂലം തിരുനാളിനെക്കൊണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ ദളിതരെ പഠിപ്പിക്കാനുള്ള തീരുമാനം എടുപ്പിച്ച, ഗാന്ധിജി ‘പുലയരാജാ’ എന്ന് വിളിച്ച മഹാത്മാ അയ്യങ്കാളി, ‘കേരളകാളിദാസന്‍’ എന്നറിയപ്പെട്ട കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍, അദ്ദേഹത്തിന്റെ ബന്ധുവായ ‘കേരളപാണിനി’ എന്നറിയപെട്ടിരുന്ന എ ആര്‍ രാജരാജവര്‍മ്മ, ചിത്രകാരനായ രാജാ രവിവര്‍മ്മ എന്നീ പ്രഗല്ഭമതികളും  യോഗിനി അമ്മ, കൊല്ലത്തമ്മ തുടങ്ങിയ സ്ത്രീജനങ്ങളും അവരില്‍ ചിലരാണ്.
‘കേരളകാളിദാസന്‍’ കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍ തന്നെയാണ്, കായല്‍ സമ്മേളനം  നടത്തിയ, അരയസമാജവും പുലയമാഹാസഭയും സ്ഥാപിച്ച, അരയ സമുദായത്തില്‍ പിറന്ന പണ്ഡിറ്റ്‌ കറുപ്പന്റെ ഗുരു. കൊച്ചി മഹാരാജാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ആണ് പണ്ഡിറ്റ്‌ കറുപ്പന്‍ ഏറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുന്നത്. ‘കേരള വ്യാസന്‍’ എന്നറിയപ്പെട്ട കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാനാണ് അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദഹത്തെ സംസ്കൃതം പഠിപ്പിച്ചത്. ചട്ടമ്പിസ്വാമികള്‍ സമാധി ആയപ്പോള്‍ പണ്ടിറ്റ് കറുപ്പന്‍ ‘സമാധി സപ്താഹം’ എന്ന കൃതിയും ശ്രീ നാരായണഗുരുദേവന്‍ ‘നവമഞ്ജരി’ എന്ന6 കൃതിയും രചിച്ചു ആദരവ് പ്രകടിപ്പിച്ചു. 

മാറുമറയ്ക്കാനുള്ള സ്വാതന്ന്ത്ര്യത്തിനായി  ചാന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ‘ചാന്നാര്‍ ലഹള’ 1822 ല്‍ തുടങ്ങി മൂന്നു പതിറ്റാണ്ടോളം നിലനിന്നു. ആ കാലഘട്ടത്തിലാണ് ‘അയ്യാവഴി’ എന്ന പ്രത്യേക ആചാര പദ്ധതിയും സമത്വ സമാജവും  സ്ഥാപിച്ച,6 മഹാവിഷ്ണുവിന്റെ അവതാരം എന്ന് വിശ്വാസികള്‍ കരുതിപോരുന്ന ‘അയ്യാ വൈകുണ്ഠ സ്വാമി’ (1820-1851) ചാന്നാര്‍ സമുദായത്തിന്റെയും മറ്റു അധ:സ്ഥിത വിഭാഗങ്ങളുടെയും  ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ രാജഭരണത്തിനെതിരെയും ബ്രിട്ടീഷ്‌കാര്ക്കെതിരെയും എല്‍ എം എസ് മിഷനറിമാരുടെ മതംമാറ്റ തന്ത്രങ്ങള്‍ക്ക് എതിരെയും അദ്ദേഹം അതിശക്തമായി പ്രതികരിച്ചു. തുടര്‍ന്ന് 110 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന അദ്ദേഹത്തെ  അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുന്നാള്‍, തൈക്കാട്ട് അയ്യാ സ്വാമികളുടെ നിര്‍ദേശപ്രകാരം മോചിതനാക്കി. തുടര്‍ന്ന്, വൈകുണ്ഠ സ്വാമിയും  തൈക്കാട്ട് അയ്യാ സ്വാമികളും ഒരുമിച്ചു പ്രവര്‍ത്തിച്ചു പോന്നു. 
ഈ കാലഘട്ടത്തില്‍ ഉത്തരകേരളത്തിലും മധ്യകേരളത്തിലും ഒട്ടനേകം മഹാത്മാക്കള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. അവരില്‍ ചിലരാണ്  ബ്രഹ്മാനന്ദശിവയോഗിയും (1852-1929) ‘മലബാറിലെ നാരായണഗുരു’ എന്നറിയപ്പെട്ട വാഗ്ഭടാനന്ദനും (1885-1939).   പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ജനിച്ച ശിവയോഗി, ഉത്തരേന്ത്യയിലെ ബ്രഹ്മസമാജ മാതൃകയില്‍ വിഗ്രഹാരാധന, മൃഗബലി , മാംസഭക്ഷണം എന്നിവയെ എതിര്‍ത്ത് ആനന്ദമതം സ്ഥാപിച്ചപ്പോള്‍ വാഗ്ഭടാനന്ദന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ‘ഏവരുംബതഹരിക്കുമക്കളാണാവഴിക്ക് സഹജങ്ങൾ സർവരും’ (എല്ലാവരും ഈശ്വരന് മക്കളാണ്, അതുകൊണ്ട് ഏവരും സഹോദരര്‍) എന്ന സമത്വ സന്ദേശം പ്രചരിപ്പിക്കാനാണ്. ശ്രീനാരായണ ഗുരുദേവന്റെ നേരിട്ടുള്ള ശിഷ്യനായിരുന്ന, 1905 ല്‍ തലശ്ശേരിയില്‍ ജനിച്ച സ്വാമിആനന്ദതീര്‍ഥന്‍, ഉന്നത ജാതിക്കാര്‍ എന്ന് അഭിമാനിച്ചിരുന്നവര്‍ നടത്തിയിരുന്ന സ്കൂളുകളില്‍ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാക്കുന്നതില്‍ വിജയകരമായി പ്രവര്‍ത്തിച്ചു. 

ബ്രാഹ്മണര്‍ മറ്റു ജാതിക്കാരെ  തീണ്ടാപ്പാട് അകലെ നിര്‍ത്തുമ്പോള്‍ ഓരോ ജാതിക്കാരും അവരുടെ താഴെയുള്ളവര്‍ എന്ന് കരുതിയിരുന്നവരെ തീണ്ടാപ്പാട് ദൂരത്തു നിര്‍ത്തിയിരുന്നു. ഈ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.  പൊതു ഇടങ്ങളിലും പറശ്ശിനിക്കടവ്, മാടായിക്കാവ്, പയ്യന്നൂര്‍ ,രാമവില്യം കഴകം തുടങ്ങിയ ക്ഷേത്രങ്ങളിലും എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശനം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നടന്നു വരുന്ന അന്നദാനത്തില്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ആനന്ദതീര്‍ഥ സ്വാമികളുടെ 5 ദിവസം നീണ്ട സത്യാഗ്രഹ സമരത്തിനൊടുവില്‍ ആണു ഇന്ന് കാണുന്ന രീതിയില്‍ എല്ലാവര്ക്കും അന്നദാനം നല്‍കി തുടങ്ങിയത്.

നവോത്ഥാനയാത്രയിലെ കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടി സമൂലമായമാറ്റങ്ങൾ കൊണ്ടുവന്നപ്പോഴും, സ്വന്തംമതത്തെയോ അതിലെ ഗ്രന്ഥങ്ങളെയോ, ദൈവങ്ങളെയോ ഒരുവിധത്തിലും തള്ളിക്കളയാതെ, ഭാരതസംസ്കാരത്തിന്റ ഉദാത്തമായ ചട്ടക്കൂടുകൾ ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പ്രവർത്തിക്കാൻ നേതൃത്വം നൽകിയവർക്ക് സാധിച്ചു എന്നതാണ് ആശ്വാസകരമായ കാര്യം.

(തുടരും....)

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32