സംഘദീപം-4 ഗണഗീതം
സംഘദീപം-4
31-05-2020
ഗണഗീതം
...................
'ഇലയൊന്നടരുംനേരം വിടരും മറ്റൊന്നതിനെ പിൻതുടരാൻ
അതിനാൽ വന്മരമെന്നും വളരും തളരും പാന്ഥന് തണലേകാൻ'
ആശയത്തെ ആയുധം കൊണ്ട് മുറിച്ചു മാറ്റാം എന്ന് കരുതിയ അന്ധജന്മങ്ങൾ വാളും വടിയും ഉപയോഗിച്ച് തല്ലിക്കെടുത്താൻ ശ്രമിച്ചിട്ടും അണയാത്ത ആദർശത്തിന്റെ തിരിനാളമായി, ബാക്കി വന്ന ശരീരവുമായി തലയുയർത്തി സദാനന്ദൻ മാസ്റ്റർ ആശുപത്രിയിൽ തന്നെ കാണാനെത്തിയ സംഘ പ്രവർത്തകരോട് അവ്യക്തമായി ഉരുവിട്ട വരികൾ....അതൊരു ഗണഗീതത്തിലേതാണ്.
സ്വയം സേവകർക്ക് ആശയ പ്രചരണവും ആദർശ പഠനവുമായി വിഭാവനംചെയ്യപ്പെട്ട ശാഖാ പദ്ധതികളിൽ പ്രധാനമാണ് ഗണഗീതം.
ശാഖ നടക്കുന്ന - സംഘസ്ഥാൻ- ഒരു തുണ്ടു ഭൂമിയിൽ, നിറഞ്ഞ മനസ്സുമായി , മണ്ണിൽ വട്ടത്തിലിരുന്ന് എല്ലാവരും ചേർന്ന് ഏറ്റു പാടുന്ന വരികൾ , സംഘ ഗാനമായല്ല അറിയപ്പെടുന്നത്; ഗണഗീതം എന്നാണ് . ഓരോ ഗണഗീതവും സ്വയം സേവകന്റെ ഹൃദയഗീതമാണ്.
ഔപചാരികമായ പരിപാടികളിൽ ഒരു ഭാഗമാണ് ഗണഗീത ആലാപനം. അതോടൊപ്പം പ്രവർത്തനത്തിനിടെ തോൾ ചേർന്ന് നടക്കുമ്പോൾ, ഒത്തു ചേരലുകളിൽ ആരെങ്കിലും ഏതെങ്കിലും ഗണഗീതത്തിന്റെ വരികൾ പാടും , മതിതെളിയും വരെ അതെപ്പറ്റി സംസാരിക്കും.
ഓരോ മാസവും ഓരോ ഗണഗീതങ്ങൾ അവതരിപ്പിക്കപ്പെടുന്നു. ഓരോന്നും സംഘത്തിന്റെ ആശയങ്ങൾ ലളിതമായി ഉൾക്കൊണ്ടിരിക്കുന്നു. നിരക്ഷരനെയും, അറിവുള്ളവനെയും, പാവപ്പെട്ടവനെയും പണക്കാരനെയും, തൊഴിലാളിയെയും, വിദ്യാർത്ഥിയെയും ഒരുപോലെ സംഘ പഥത്തിൽ എത്തിക്കുന്ന, സമർപ്പിത ദേശ ഭക്തിയുടെ വേദ മന്ത്രങ്ങളാണ് സ്വയം സേവകർക്ക് ഓരോ ഗണഗീതവും. അതിനാൽ തന്നെ പവിത്രവും.
ഗണഗീതത്തിന്റെ രചയിതാക്കൾ അജ്ഞാതരായി തുടരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ, ചിലർ ചോർത്തിയെടുത്ത 'വിഗ്രഹ നിർമാണ രഹസ്യം' ഇപ്പോൾ പരസ്യപ്പെടുന്നുണ്ട്. എന്നാൽ സംഘം ഔദ്യോഗികമായി അത് പറയാറില്ല. പറയപ്പെടുന്നത് പലതും അതുകൊണ്ടുതന്നെ കഥകൾ മാത്രമായി കരുതാവുന്നതുമാണ് .
ഗണഗീതങ്ങളുടെ സമാഹാരമായ ഗാനാഞ്ജലി വാങ്ങുക എന്നത് മുൻപ് ഒരു ആവേശമായിരുന്നു. 30 വർഷങ്ങൾക്കിപ്പുറം, അന്ന് വാങ്ങിയ, ഇപ്പോൾ നിറം മങ്ങിയതെങ്കിലും, ചൈതന്യവത്തായ ഗാനാഞ്ജലിയുടെ ഒരു കോപ്പിയുമായി നമ്മുടെ ട്രസ്റ്റിന്റെ ഉദ്‌ഘാടന പരിപാടിക്കെത്തിയ ഒരു സ്വയംസേവകൻ ഈ ഗ്രൂപ്പിലുണ്ട്!
ഗാനാഞ്ജലിയുടെ അവതാരിക അവസാനിക്കുന്നത് ഏതാണ്ട് ഇങ്ങനെയാണ്. 'ഇതിലെ രചനകൾ ഭാരതാംബയുടെ കാൽക്കൽ അർപ്പിക്കപ്പെട്ട പുഷ്പങ്ങൾ ആണ്. പൂക്കളുടെ നിറത്തിനും മണത്തിനും വകഭേദമുണ്ടാകാം. എന്നാൽ അവ സമർപ്പിച്ച അന്ത:കരണങ്ങൾ ഒരുപോലെ വിശുദ്ധമാണ്, അത് കൊണ്ടു തന്നെ അമ്മക്ക് ഒരുപോലെ പ്രിയപ്പെട്ടതും'.
അതെ, അവതാരികയും മറ്റൊരു ഗണഗീതം ആണ്. അത് എഴുതിയതും ആര് എന്ന് കൊടുത്തിട്ടില്ല, ഇന്നും അറിയുകയുമില്ല. ആർക്കും ഇതെല്ലാം അറിയണമെന്നുമില്ല.
സ്വയംസേവകൻ ഒരു പ്രവർത്തിയുടെയും കർതൃത്വം കാംക്ഷിക്കുന്നില്ല. ദേശസ്നേഹത്തിന്റെ അനസ്യൂതധാര ഭാരതാംബയുടെ പവിത്രമായ കാല്പാദങ്ങളെ സേവിക്കാനുള്ള ഹൃദയഗീതങ്ങളായി സ്വയംസേവകർ കൊണ്ടുനടക്കും. സൂര്യൻ ഉള്ള കാലംവരെ.
Comments
Post a Comment