സംഘദീപം -3 ശബ്ദവേധി/ ശബ്ദഭേദി
സംഘദീപം -3
17-05-2020
ശബ്ദവേധി/ ശബ്ദഭേദി
.............................................
ശബ്ദത്തിന്റെ ഉറവിടത്തെ കാണാതെതന്നെ ലക്ഷ്യംതറ്റാതെ അതിനുമേൽ അസ്ത്രം പ്രയോഗിക്കാനുള്ള കഴിവ് ശബ്ദവേധി എന്ന് അറിയപ്പെടുന്നു. ശബ്ദഭേദിയെന്നും ചില വ്യാഖ്യാനങ്ങളിലും ലേഖനങ്ങളിലും കാണുന്നുണ്ട്.
വാല്മീകി രാമായണത്തിലെ അയോധ്യാകാണ്ഡം അറുപത്തിമൂന്നാം സർഗ്ഗത്തിൽ ദശരഥമഹാരാജാവ് രാമൻ വനവാസത്തിനുപോയശേഷം ദു:ഖവിവശനായിത്തീരുന്നു. ആ അവസ്ഥയിൽ താൻ ചെയ്തുപോയ ഒരു പാപകർമ്മത്തെക്കുറിച്ച് കൗസല്യയോട് വിവരിക്കുന്നുണ്ട്.
"ലബ്ധശബ്ദേന കൗസല്യേ കുമാരേണ ധനുഷ്മതാ
കുമാര: ശബ്ദവേധീതി മയാ പാപമിദം കൃതാ"
യുവരാജാവായിരിക്കുമ്പോൾത്തന്നെ ശബ്ദം കേൾക്കുന്നയിടത്തേക്ക് അസ്ത്രം അയക്കാൻ അതിനിപുണനായിരുന്നുഎന്നും, ശബ്ഭവേധി എന്നാണ് ആ വിദ്യ അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറയുന്നു. യുവത്വത്തിന്റെ തിളപ്പിൽ ഒരു രാത്രി കൂരിരുട്ടിൽ വനത്തിൽ നായാട്ടിനു പോകുന്നു ദശരഥൻ. ആന തുമ്പിക്കയിൽ ജലം നിറയ്ക്കുന്ന ശബ്ദം കേട്ട് ആ ദിശയിലേക്ക് അസ്ത്രം തൊടുക്കുന്നു. അതിദാരുണമായ പ്രത്യാഘാതങ്ങൾ പിന്തുടരുകയും അത് ഈ അവസ്ഥയിൽ ഒരു മഹാരാജാവിനെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. വീണ്ടുവിചാരമില്ലാതെ തന്റെ കഴിവിനെ ഉപയോഗിച്ചതിന്റെ ഭവിഷ്യത്തിനെ ഓർത്ത് അദ്ദേഹം വളരെയേറെ ദു:ഖിതനാകുന്നു. അവസാനം ശബ്ദവേധി നേടിക്കൊടുത്ത ശാപവചനങ്ങളിൽ കണ്ണീരിൽക്കുതിർന്ന് ഒരു മഹാരഥൻ ചരമഗതി അടയുന്നു- പരിചരിക്കാൻ ഏറ്റവും പ്രിയപ്പെട്ടവളായ കൈകേയി ഇല്ലാതെ. ഏറ്റവും പ്രിയപ്പെട്ടവനായ പുത്രൻ രാമനില്ലാതെ...
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ നാദഭേദിനം സായകം പ്രയോഗിച്ചു എന്നാണ് ദശരഥന്റെ ചരമഗതി എന്ന ശീർഷകത്തിൽ എഴുതിയിരിക്കുന്നത്.
"കുംഭേന വെള്ളമന്‍പൊടുമുക്കും വിധൌ
കുംഭത്തില്‍ നീരകം പുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി
ചിന്തിച്ചുടന്‍ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഡ്ഡമയച്ചീടനേന്‍."
വളരെ ചിന്തോദ്ദീപകമാണ് രാമായണത്തില സംഭവബഹുലമായ ഈ ഭാഗം. ഒരാൾ എത്രവലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാലും, നിയന്ത്രണങ്ങളില്ലാതെ സ്വന്തം കഴിവുകളെ ഉപയോഗിച്ചാൽ നാശമാണ് ആത്യന്തികമായി സംഭവിക്കുക എന്ന് എത്രലളിതമായാണ് ആദികവി വിവരിച്ചിരിക്കുന്നതെന്ന് കാണുക.
പുരാണങ്ങളിൽ മറ്റു മഹാരഥന്മാർ ആരും ഈ വിദ്യയിൽ നിപുണരായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും, വില്ലാളിവീരന്മാരായിരുന്ന രാമനും, ലക്ഷ്മണനും, ലവനും, കുശനും, അർജ്ജുനനും, കർണ്ണനും, ഏകലവ്യനും എല്ലാം ശബ്ദഭേദിവിദ്യയിൽ പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. രാമൻ താടകയെ വധിക്കുന്നത് അവളെ കാണാതെയാണ്. അവളുടെ മക്കളായ സുബാഹുവിനെ കൊല്ലുന്നതും, മാരീചനെ തുരത്തുന്നതും ശബ്ദവേധി വിദ്യ ഉപയോഗിച്ചായിരിക്കണം. ഏകലവ്യനെ കൗരവപാണ്ഡവകുമാരന്മാർ കണ്ടുമുട്ടുന്നതും, അദ്ദേഹത്തിന്റെ അസാധാരണമായ ഈ കഴിവിലൂടെയാണ്.
ഏറ്റവും ഒടുവിൽ ചരിത്രം രേഖപ്പെടുത്തിയ ശബ്ദഭേദി ബാണപ്രയോഗം നടത്തിയത് പൃത്ഥ്വിരാജ് ചൗഹാൻ എന്ന ധീരനായ, അഭിമാനിയായ രജപുത്ര രാജാവാണ്. യുദ്ധത്തിൽ ചതിയിലൂടെ ബന്ധനസ്ഥനാക്കി മുഹമ്മദ്ഗോറി പൃഥ്വിരാജിനെ അഫ്ഗാനിസ്ഥാനിൽ കൊണ്ടുപോകുന്നു. അവിടെവച്ച് അന്ധനാക്കുന്നു. എന്നിട്ടും ശബ്ദഭേദി ബാണമുപയോഗിച്ച് മുഹമ്മദ്ഗോറിയെ കൊന്നു എന്നും, അതിനുശേഷം ആത്മഹത്യ ചെയ്തു എന്നും അദ്ദേഹത്തിന്റെ ആസ്ഥാനകവി ചാന്ദ്ബർദായ് പൃഥ്വിരാജ് രാസോ എന്ന് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രരേഖകളിൽ പക്ഷേ അദ്ദേഹം യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
ആധുനിക യുഗത്തിൽ ഇത്തരം കഴിവുകളുള്ള ആരെയും പറ്റി എവിടെയും പറഞ്ഞു കേട്ടിട്ടില്ല. അസ്ത്രം ഇപ്പോൾ ഒരു ആയുധവും അല്ലല്ലോ- നിക്കോബാർ പോലുള്ള ദ്വീപുകളിലെ ആദിവാസികൾക്ക് ഒഴികെ.
ഇന്ത്യൻ റെയിൽവേ ശബ്ദഭേദി എന്നപേരിൽ ഘാസിപ്പൂരിനും കോൽക്കൊത്തയ്ക്കുമിടയിൽ ഒരു സൂപ്പർഫാസ്റ്റ് ട്രയിൻ ഓടിക്കുന്നുണ്ട്. എന്താണ് റെയിൽവേ ഈ പേരു ഉപയോഗിച്ചതുവഴി ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഈ സൂപ്പർഫാസ്റ്റ്ന്റെ ശരാശരി വേഗം 50 കിലോമീറ്റർ ആണ്. ലക്ഷം കാണാതെ ഇതിന് സഞ്ചരിക്കാനുമാകില്ല!!
Comments
Post a Comment